കാസർഗോഡ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചതോടുകൂടി സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കെഎസ്ആര്‍ടിസി ഓടാത്ത ഉള്‍പ്രദേശങ്ങളിലെ വനിതാ യാത്രക്കാര്‍ പോലും ദേശീയപാതയിലെത്തുന്നതുവരെ മാത്രം ടിക്കറ്റെടുത്ത് സ്വകാര്യ ബസുകളില്‍ കയറി അതിനുശേഷം കെഎസ്ആര്‍ടിസിയില്‍ പോവാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ ഭാഗങ്ങളിലും സ്വകാര്യ ബസുകളുടെയും വരുമാനം കുറയുന്ന അവസ്ഥയാണ്. ഇപ്പോള്‍ ദൈനംദിന വരുമാനത്തിൽ 1500 മുതല്‍ 3000 രൂപ വരെയാണ് ഒരു ബസ് ഉടമയ്ക്ക് നഷ്ടം സംഭവിക്കുന്നത്. പുതിയ ബജറ്റ് പ്രകാരം റോഡ് ടാക്സ് ഇനത്തില്‍ കുറഞ്ഞുകിട്ടുന്നത് ഒരു ദിവസം 150 രൂപ മാത്രമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, കേന്ദ്ര കമ്മിറ്റി അംഗം സി.എ. മുഹമ്മദ് കുഞ്ഞി, ടി.എസ്. കാർത്തിക് രാജ്, പി.എ. മുഹമ്മദ് കുഞ്ഞി, പി. ചന്ദ്രശേഖര, ബി. രത്നാകര ആൾവ എന്നിവര്‍ പങ്കെടുത്തു.